ദീപാവലി വ്യത്യസ്തമാക്കാൻ ഹരിത പടക്കങ്ങളും ലേസർ ഷോയും
അന്തരീക്ഷമലിനീകരണത്തിന് പ്രധാനമായും കാരണമാകുന്ന പടക്കങ്ങള്‍ നിരോധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തില്‍ ഹരിത പടക്കങ്ങള്‍ ഉണ്ടാക്കുകയാണ് ശിവകാശിയിലെ പടക്കകമ്പനികള്‍. അന്തരീക്ഷത്തെ ഒട്ടും ശ്വാസം മുട്ടിക്കാതെയാണ് ഈ ദീപാവലിക്ക് ഹരിതപടക്കങ്ങള്‍ വിപണിയിലെത്തുക.പരിസ്തിഥിയെ മലിനപ്പെടുത്തുന്ന വെടിക്കോപ്പുകള്‍ കോടതി നിരോധിച്ചപ്പോള്‍ നിരവധിപ്പേര്‍ക്കാണ് ജീവിതമാര്‍ഗം ഇല്ലാതായത്. ആശങ്കയുടേയും ആശയക്കുഴപ്പങ്ങളുടെയും കാലമായിരുന്നു പിന്നെ. പല നിര്‍മാണകമ്പനികളും അടച്ചപൂട്ടി. 8000കോടിയിലധികം വാര്‍ഷികവ്യാപാരം നടക്കുന്ന, 8 ലക്ഷം തൊഴിലാളികള്‍ക്ക് ജീവിതോപാധിയായ, പടക്കവ്യാപാരത്തിന്റെ തലസ്ഥാനം അഥവാ ഹബ്എന്നറിയപ്പെടുന്ന ശിവകാശിയെന്ന തമിഴ് ഗ്രാമത്തിന് ഈ കോടതിവിധിയില്‍ ഞെട്ടിനില്‍ക്കാനേ കഴിഞ്ഞുള്ളു.
പടക്കനിര്‍മാണത്തിനുപയോഗിക്കുന്ന സ്ഫോടക വസ്തുക്കള്‍ ഡല്‍ഹിയിലെ അന്തരീക്ഷമലിനീകണം 18 മടങ്ങ് കൂട്ടുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിച്ചത്. ഇതാണ് നിരോധനത്തിന് കാരണമായത്. അപ്പോഴാണ് ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അപ്പെക്സ് കോടതി ഹരിത പടക്കങ്ങള്‍ ഉണ്ടാക്കാന്‍ അനുമതി നല്‍കിയത്. കൃത്യമായ നിയമവ്യവസ്ഥകള്‍ പാലിച്ചായിരിക്കണം നിര്‍മാണം. ശബ്ദമലിനീകരണം തടയാന്‍ ഡെസിബെൽ കുറയ്ക്കണം. അന്തരീക്ഷമലിനീകരണം കുറയ്ക്കാനായി ബേരിയം നൈട്രേറ്റിന്റെ അംശം കുറയ്ക്കണം തുടങ്ങി കര്‍ശന നിര്‍ദേശങ്ങള്‍ പടക്കനിര്‍മാതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മധുര മേഖല ഫയർ ഓഫീസർ എസ്. കല്യാണ കുമാർ പറയുന്നു.
നിര്‍ദേശം പാലിക്കാത്ത കമ്പനികളുടെ പടക്കങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കില്ല. വായുമലിനീകരണമുണ്ടാക്കുന്ന പുകയുടെ അളവ് 30% വരെ കുറയ്ക്കാന്‍ ഹരിതപടക്കങ്ങള്‍ സഹായിക്കും. ദീപാവലി വിപണി പിടിയ്ക്കാന്‍ ഇനി മുന്നിലുള്ള സമയം വളരെക്കുറവാണെങ്കിലും കൈമെയ് മറന്ന് പണിയെടുക്കുകയാണ് ശിവകാശിയിലെ ഒാരോ ശാലയും.പടക്കരഹിത ദീപാവലി ആഘോഷിക്കാൻ ഡൽഹി സർക്കാർ. 26 മുതൽ നാലു ദിവസത്തെ ലേസർ ഷോയാണ് ഒരുക്കിയിട്ടുള്ളത്. അന്തരീക്ഷ മലിനീകരണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ പടക്കങ്ങൾ ഒഴിവാക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
കഴിഞ്ഞ വർഷം ദീപാവലി ആഘോഷത്തിനു പിന്നാലെ അന്തരീക്ഷ വായു ഏറ്റവും മോശമായ ലോകനഗരമെന്ന കുപ്രസിദ്ധി ഡൽഹി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം നഗരം ദീപാവലി ആഘോഷിച്ച ഒക്ടോബർ 11നു നഗരത്തിലെ അന്തരീക്ഷ വായു നിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്–എക്യുഐ) 980 എന്ന നിലയിലെത്തിയിരുന്നു.നഗരത്തിലെ പല സ്ഥലങ്ങളിലും എക്യുഐ ആയിരത്തിനും മുകളിലെത്തിയെന്നായിരുന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. 0–50 വരെയാണ് സുരക്ഷിത നില. 300നു മുകളിലുള്ളതെല്ലാം അപകടാവസ്ഥയായാണു കരുതുന്നത്.
കൊണാട്ട് പ്ലേസിൽ വൈകിട്ട് ആറു മുതൽ 10 വരെയാണു ലേസർ ഷോ അരങ്ങേറുക. ഡൽഹി നിവാസികളുടെ കൂട്ടായ്മയുടെ അടയാളമായി ആഘോഷം മാറുമെന്നു കേജ്‍രിവാൾ പറഞ്ഞു. ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ അന്തരീക്ഷ വായുനില മോശമാകുന്നതു പതിവാണ്. കഴിഞ്ഞ വർഷം പടക്കങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടും അനധികൃത വിൽപന രൂക്ഷമായിരുന്നു.വീടുകളിലെ ആഘോഷങ്ങൾ ഒഴിവാക്കി പൊതു ഇടങ്ങളിലെ കൂട്ടായ്മ ആഘോഷങ്ങൾ ഒരുക്കുകയാണു ലക്ഷ്യമെന്നു കേജ്‍രിവാൾ പറഞ്ഞു. ഇത്തവണത്തെ ആഘോഷം വിജയകരമായാൽ അടുത്ത വർഷം വലിയ തോതിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ലേസർ ഷോ ഒരുക്കാനാണു പദ്ധതി.നഗരത്തിന്റെ സംസ്കാരവും പൈതൃകവും വ്യക്തമാക്കുന്ന ലേസർ ഷോയാണ് ഒരുക്കുക. 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള ലേസർ ഷോകൾ ഓരോ മണിക്കൂർ ഇടവിട്ടു നടക്കും. പ്രവേശനം സൗജന്യമാണ്. ഭക്ഷ്യമേള, വിപണന മേള എന്നിവയും ഇതിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. എന്നാൽ സ്വകാര്യ വാഹനങ്ങൾക്കുള്ള പ്രവേശനം നിയന്ത്രിക്കും. അതേസമയം, ശിവാജി സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്വകാര്യ വാഹനങ്ങൾക്കു പാർക്കിങ് ഒരുക്കും. സഞ്ചാരികൾക്കു കൊണാട്ട് പ്ലേസിലേക്കെത്താൻ ഇലക്ട്രിക് വാഹനങ്ങളുമൊരുക്കും.
No comments:
Post a Comment