Breaking

Thursday, 24 October 2019

ബ്രഹ്മോസിന്റെ ഭൂതല പരീക്ഷണം വൻ വിജയമെന്ന് വ്യോമസേന

ബ്രഹ്മോസിന്റെ ഭൂതല പരീക്ഷണം വൻ വിജയമെന്ന്  വ്യോമസേന

ലോകത്തെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ ഭൂതല പരീക്ഷണം ആൻഡമാൻ നിക്കോബാർ ദ്വീപിൽ നടന്നു. ആൻഡമാൻ നിക്കോബാർ ഗ്രൂപ്പ് ഓഫ് ദ്വീപുകളിലെ ട്രാക്ക് ദ്വീപിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ബ്രഹ്മോസ് പരീക്ഷണങ്ങള്‍ നടന്നത്. പരീക്ഷണങ്ങൾ വൻ വിജയമായിരുന്നുവെന്ന് വ്യോമസേന (ഐ‌എ‌എഫ്) അറിയിച്ചു.ഒക്ടോബർ 21, 22 തീയതികളിലാണ് പരീക്ഷണം നടന്നത്. പതിവ് പരീക്ഷണങ്ങളുടെ ഭാഗമായാണ് ബ്രഹ്മോസ് വിക്ഷേപിച്ചതെന്ന് വ്യോമസേന വക്താവ് പറഞ്ഞു. 300 കിലോമീറ്റർ അകലെയുള്ള നിയുക്ത മോക്ക് ടാർഗെറ്റുകളെ ലക്ഷ്യമിട്ടാണ് ബ്രഹ്മോസ് കുതിച്ചത്.മൊബൈൽ പ്ലാറ്റ്‌ഫോമിൽ നിന്ന് പിൻ-പോയിന്റ് കൃത്യതയോടെ ഗ്രൗണ്ട് ടാർഗറ്റുകളെ തകര്‍ക്കാനുള്ള ശേഷിയുള്ള മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്.

ലോകത്ത് ഇന്ന് പരീക്ഷിച്ചിട്ടുള്ള ഏറ്റവും മികച്ച ക്രൂസ് മിസൈൽ ഇന്ത്യയുടെ ബ്രഹ്മോസ് തന്നെയാണ്. കര, കടൽ, വായു പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ബ്രഹ്മോസിന്റെ പരിധി വീണ്ടും ഉയർത്താൻ പോകുകയാണ്. 300 കിലോമീറ്ററിൽ നിന്ന് 500 കിലോമീറ്ററായാണ് ഉയർത്താൻ ലക്ഷ്യമിടുന്നത്.ഭൂഗുരുത്വം ഉപയോഗിച്ചാണ് ബാലിസ്റ്റിക് മിസൈലുകള്‍ പകുതി ദൂരത്തിന് ശേഷം സഞ്ചരിക്കുന്നത്. അതേസമയം ക്രൂസ് മിസൈലുകള്‍ തുടക്കം മുതല്‍ ലക്ഷ്യസ്ഥാനം വരെ ഇന്ധനം ഉപയോഗിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ കൃത്യത കൂടുതലാണ്. ആളില്ലാ വിമാനം പോലെ ലക്ഷ്യ സ്ഥാനം വരെ ബ്രഹ്മോസിനെ നിയന്ത്രിക്കാനാകും. ഉദാഹരണത്തിന് മലമടക്കുകളിലെ ദുഷ്‌കര ലക്ഷ്യസ്ഥാനങ്ങള്‍ പോലും പ്രകൃതിയുടെ പ്രതിബന്ധങ്ങള്‍ മറികടന്ന് ബ്രഹ്മോസിന് കൃത്യമായി തകര്‍ക്കും.

അതേസമയം 800 കിലോമീറ്റര്‍ പരിധിയുള്ള ബ്രഹ്മോസ് മിസൈലിന്റെ മറ്റൊരു പതിപ്പ് പണിപ്പുരയിലാണെന്നും ഡിആര്‍ഡിഒ മേധാവി നേരത്തെ പറഞ്ഞിരുന്നു. ഉടന്‍ തന്നെ ഈ ബ്രഹ്മോസ് മിസൈലും യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരയില്‍ നിന്നും ആകാശത്തുനിന്നും കടലില്‍ നിന്നും വെള്ളത്തിനടിയില്‍ നിന്നും വിക്ഷേപിക്കാനാകുമെന്നത് ബ്രഹ്മോസിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കുന്നുണ്ട്. സുഖോയ് 30 ജെറ്റ് വിമാനങ്ങളില്‍ നിന്നും ബ്രഹ്മോസ് പരീക്ഷിച്ചു വിജയിച്ചു. 3600 കിലോമീറ്റർ ദൂരം വരെ പറന്ന് ബ്രഹ്മോസ് മിസൈൽ തൊടുക്കാനാകും. സുഖോയ് 30 യുടെ ദൂരപരിധി 3600 കിലോമീറ്ററാണ്.

ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാന്‍ ശേഷിയുള്ള സുഖോയ് 30 ജെറ്റ് വിമാനങ്ങള്‍ പരിഷ്കരിച്ചിരുന്നു. പരിധി വര്‍ധിപ്പിച്ച വായുവില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലും വൈകാതെ പരീക്ഷിക്കുമെന്നാണ് അറിയുന്നത്. 20 യുദ്ധവിമാനങ്ങള്‍ വീതം അടങ്ങുന്ന രണ്ട് സുഖോയ് 30 സേനാ വിഭാഗങ്ങള്‍ക്ക് വൈകാതെ ബ്രഹ്മോസ് വാഹകശേഷി കൈവരും. അതേസമയം, ഹൈപ്പര്‍സോണിക് മിസൈലായ ബ്രഹ്മോസ് II (K)യുടെ പണിപ്പുരയിലാണ് ഇന്ത്യന്‍ പ്രതിരോധ ഗവേഷകര്‍. ശബ്ദത്തിന്റെ ഏഴിരട്ടി വേഗത്തിൽ ‍(മണിക്കൂറില്‍ ഏകദേശം 8575 കിലോമീറ്റര്‍) സഞ്ചരിക്കാന്‍ ഈ മിസൈലിനാകും. ഈ മിസൈലിന്റെ പേരിലുള്ള കെ മുന്‍ പ്രസിഡന്റ് എപിജെ അബ്ദുള്‍കലാമിന്റെ പേരിലെ കലാമിനെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ മിസൈല്‍, ആണവ പദ്ധതികളുടെ ചുക്കാന്‍ പിടിച്ചിരുന്ന അബ്ദുള്‍ കലാമിനുള്ള ആദരം കൂടിയാണ് ഈ പേര്.
 

തുടര്ന്ന് വായിക്കുക

No comments:

Post a Comment