വാവെയ് 5 ജിയ്ക്ക് സ്വാഗതം അറിയിച്ച് മിത്തല്‍
വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നു കരുതുന്ന 5ജി, അല്ലെങ്കില്‍ അഞ്ചാം തലമുറ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് ഒരുക്കാന്‍ വാവെയ് കമ്പനിക്ക് സ്വാഗതം അറയിയിച്ചിരിക്കുകയാണ് ഇന്ത്യയിലെ പ്രധാന ടെലികോം കമ്പനികളിലൊന്നായ എയര്‍ടെല്ലിന്റെ മേധാവി സുനില്‍ ഭാര്‍തി മിത്തല്‍. വാവെയ്ക്ക് ഇന്നേ വരെ ലഭിച്ച ഏറ്റവും മികച്ച അംഗീകാരങ്ങളിലൊന്നാണിതെന്നാണ് പറയുന്നത്. ഒട്ടും താമസിയാതെ വാവെയുടെ ഇന്ത്യന്‍ മേധാവി ജെയ് ചെന്‍ ഇതിന് എയര്‍ടെല്ലിനു നന്ദി അറയിക്കുകയും ചെയ്തു. വാവെയുടെ 5ജി ഉല്‍പനങ്ങള്‍, എതിരാളികളുടേതിനെക്കാള്‍ മികച്ചതാണെന്നാണ് ഡൽഹിയില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ മിത്തല്‍ പറഞ്ഞത്. കഴിഞ്ഞ 10-12 വര്‍ഷമായി വാവെയ് വളരെ നല്ല കമ്പനിയായി മാറിയെന്നാണ് അദ്ദേഹം പറഞ്ഞത്.
വാവെയുടെ 3ജി, 4ജി പ്രൊഡക്ടുകള്‍ അവരുടെ എതിരാളികളായ എറിക്‌സണെയും നോക്കിയയെയും അപേക്ഷിച്ച് വളരെയധികം മെച്ചമായിരുന്നുവെന്ന് ഉറപ്പു പറയാനാകുമെന്ന് അദ്ദേഹം പറഞ്ഞു. വളരെ കുറച്ചു വൈദ്യുതി മതി, ടവറില്‍ കുറച്ചു സ്ഥലം മതി, അതിശക്തമായ ഫീച്ചറുകളുമുണ്ട്. വാവെയ് അമേരിക്കയുടെ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ലംഘിച്ചോ എന്നൊന്നും തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മിത്തലിന്റെ പ്രസ്തവാവനയ്ക്കു ശേഷം അമേരിക്കയുടെ കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ്, വാവെയും ചൈനയുമായി അടുക്കുന്നത് സുരക്ഷാ ഭീഷണിയായിരിക്കുമെന്ന് ഇന്ത്യയ്ക്കു മുന്നറിയിപ്പു നല്‍കി. എന്നാല്‍ ഇന്ത്യയ്ക്ക് സ്വന്തം തീരുമാനം എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക വാവെയെ കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്. വാവെയുടെ നെറ്റ്‌വര്‍ക്കിന് ചൈനാ സർക്കാരിനു കടന്നുകയറാവുന്ന പിന്‍വാതിലുകൾ ഉണ്ടാകുമെന്നാണ് അമേരിക്ക സഖ്യ രാഷ്ട്രങ്ങളോടും പറഞ്ഞിരിക്കുന്നത്.
ലോകത്ത് വന്‍മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുന്ന സാങ്കേതികവിദ്യയാണ് 5ജി എന്നാണ് പറയുന്നത്. സ്മാര്‍ട് ഫോണ്‍ മുതല്‍ സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ വരെ എല്ലാം ഇവയിലൂടെയായിരിക്കും നിയന്ത്രിക്കപ്പെടുക. എന്നു പറഞ്ഞാല്‍ ലോകത്തിന് പുതിയൊരു സാങ്കേതികവിദ്യാപരമായ അടിത്തറപാകലായിരിക്കും 5ജി വരുന്നതോടെ നടക്കുക. ഇന്ന് ലോകത്ത് ഏറ്റവും ചിലവു കുറച്ചും ഗുണമേന്മയോടെയും 5ജി നല്‍കാന്‍ കഴിയുന്ന കമ്പനി വാവെയ് ആണ്. ഇത്രകാലം ടെക്‌നോളജിയുടെ സമ്പൂര്‍ണ്ണ തമ്പുരാനായി നടന്നിരുന്ന അമേരിക്കയ്ക്ക് വാവെയ് എല്ലായിടത്തും കയറി വിലസുന്നത് സഹിക്കാനാകുന്ന കാര്യമല്ല എന്നതാണ് പ്രധാന കാര്യമെന്നു വാദിക്കുന്നവരും ഉണ്ട്. അമേരിക്കയുടെ അപ്രീതി മാറ്റാനായി തങ്ങളുടെ 5ജി സാങ്കേതികവിദ്യ മുഴുവനായി ആളുണ്ടെങ്കില്‍ വിറ്റേക്കാമെന്നു വരെ വാവെയ് പറഞ്ഞു കഴിഞ്ഞു. ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവുമാണ് വാവെയ്. എന്നാല്‍ പുതിയ വിലക്കുകളുടെ പശ്ചാത്തലത്തില്‍ കമ്പനിക്ക് നിന്നുപിടിക്കല്‍ ബുദ്ധിമുട്ടാകുകയാണ് എന്നാണ് പറയുന്നത്. ഇതിനിടെയാണ് മിത്തല്‍ അവര്‍ക്ക് പുത്തനുണര്‍വു പകര്‍ന്നിരിക്കുന്നത്.
കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കാന്‍ എയര്‍ടെല്‍ മാനേജ്‌മെന്റ് തങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പക്ഷേ ഇന്ന് ഞാനും എന്റെ മുഴുവന്‍ ജോലിക്കാരും എയര്‍ടെല്ലിന്റെ നീക്കത്തില്‍ കൂടുതല്‍ വിനീതരാകുകയും മുഴുവന്‍ ആത്മാര്‍ഥതയോടും കൂടെ ഞങ്ങളുടെ സേവനം നല്‍കാൻ പ്രേരിതരാകുകയും ചെയ്യുന്നുവെന്നാണ് ജെയ് ചെന്‍ മിത്തലിന് മറുപടി നല്‍കിയത്.
ഇന്ത്യയില്‍ 5ജി സേവനം നല്‍കാന്‍ വാവെയ് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും സർക്കാർ അതില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല. തങ്ങളെ 5ജി ട്രയലില്‍ പങ്കെടുപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ ഇന്ത്യയില്‍ ഇറക്കിയിരിക്കുന്ന മുതല്‍മുടക്കു പിന്‍വലിച്ച് കെട്ടുകെട്ടുമെന്നും അവര്‍ പറഞ്ഞു. ഇന്നുവരെ വാവയെ് 3.5 ബില്ല്യന്‍ ഡോളറാണ് ഇന്ത്യയില്‍ ഇറക്കിയിരിക്കുന്നത്. തന്റെ അഭിപ്രായം മിത്തല്‍ വ്യക്തമാക്കിയെങ്കിലും അന്തിമ തീരുമാനം ഗവണ്‍മെന്റിന്റേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായത്തില്‍ വാവെയെ ഇന്ത്യയില്‍ തീര്‍ച്ചയായും നിർത്തണം. അവരുടെ മികച്ച സാങ്കേതികവിദ്യ മുതലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ജനറേറ്റു ചെയ്യുന്ന ഡേറ്റ ഇന്ത്യയില്‍ തന്നെ നിർത്താന്‍ വേണ്ടതു ചെയ്യാമെന്നും രാജ്യം പറയുന്ന രീതിയില്‍ കരാര്‍ വയ്ക്കാമെന്നുമൊക്കെ വാവെയ് നേരത്തെ തന്നെ അറിയിച്ചിരുന്നു. വാവെയുടെ സാങ്കേതികവിദ്യയ്ക്കുള്ള ചെലവുകുറവും മികവും തന്നെയായിരിക്കണം മിത്തലിന്റെ മനസിലുളളത്. റഷ്യയും മലേഷ്യയും വാവെയുടെ 5ജിക്ക് സ്വാഗതം പറഞ്ഞു കഴിഞ്ഞു.
ആരൊക്കെ എന്തൊക്ക പറഞ്ഞാലും രാജ്യ താത്പര്യം കൈവിട്ടുള്ള ഒരു കളിക്കും തങ്ങളില്ലെന്ന് അധികാരികള്‍ നേരത്തെ തന്നെ വ്യക്തമാക്കയിട്ടുണ്ട്. അതേസമയം, തങ്ങളുടേത് തുറന്ന സമീപനമായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഒരു രാജ്യത്തിനും ചിന്തിച്ചുറപ്പിച്ചല്ലാതെ ഇത്തരം കാര്യത്തില്‍ ഒരു തീരുമാനം എടുക്കാനാവില്ല. വാവെയ്ക്ക് തങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാവില്ലെന്ന് ഇന്ത്യന്‍ അധികാരികളെ ബോധ്യപ്പെടുത്താനായാല്‍ അവര്‍ ഇവിടെ 5ജി സേവനം നല്‍കിയാലും അദ്ഭുതപ്പെടേണ്ട.
തുടര്ന്ന് വായിക്കുക
No comments:
Post a Comment