ഇനി ടെക്‌നോളജിയുടെ കേന്ദ്രо ന്യൂയോര്‍ക്കോ ?
ഇക്കാലത്താണ് താനൊരു കമ്പനി തുടങ്ങുന്നതെങ്കില്‍ അതു സിലിക്കന്‍ വാലിയിലായിരിക്കില്ലെന്ന് ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രസ്താവന പുതിയ ചര്‍ച്ചയ്ക്കു വഴിവച്ചിരിക്കുകയാണ്. ടെക്‌നോളജിയുടെ സിരാകേന്ദ്രമെന്ന് അറിയപ്പെടുന്ന സിലിക്കന്‍ വാലി വടക്കന്‍ കലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ ബേ എറിയയിലാണ് സ്ഥിതിചെയ്യുന്നത്. എന്നാല്‍, ഇപ്പോള്‍ സിലിക്കന്‍ വാലിയിലുള്ള ടെക് ഭീമന്മാരെല്ലാം ന്യൂ യോര്‍ക്കിലേക്കാണ് ഇപ്പോള്‍ നോട്ടമിടുന്നത്.തന്റെ 19-ാം വയസില്‍ സിലിക്കന്‍ വാലിയിലെത്തുമ്പോള്‍ ഒരു കമ്പനി എങ്ങനെ തുടങ്ങണമെന്നതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഒരു കമ്പനി തുടങ്ങാന്‍ വേണ്ട കാര്യങ്ങളെല്ലം സജ്ജമായി ഇരുപ്പുണ്ട്. അക്കാലത്തെ കഥ അതായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ ഫെയ്‌സ്ബുക്കിന് സെര്‍വറുകളും ഡേറ്റാ സെന്ററുകളും വാടകയ്ക്കു കിട്ടുന്നതും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതിലേറെ വിഷമമായിരുന്നു ആരെങ്കിലും കമ്പനിക്കായി പണമിറക്കുക എന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്പനി തുടങ്ങുക എന്ന ലക്ഷ്യം നടക്കാന്‍ പോകുന്നില്ല എന്നാണ് തനിക്ക് അക്കാലത്ത് തോന്നിയിരുന്നതെന്ന് അദ്ദേഹം പറയുന്നു.
എന്നാല്‍, ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പാടേ മാറിയിരിക്കുന്നു. ഇന്നൊരു കമ്പനി തുടങ്ങുന്നയാള്‍ക്ക് സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ ഉപയോക്താക്കളിലേക്ക് എത്താം. ആമസോണ്‍ വെബ് സര്‍വീസസ് ക്ലൗഡില്‍ നിന്ന് എന്തുമാത്രം സെര്‍വര്‍ കപ്പാസിറ്റി വേണമെങ്കിലും വാങ്ങുകയും ചെയ്യാം. ഫെയ്‌സ്ബുക് തുടങ്ങിയ കാലത്തെ വച്ചു നോക്കുമ്പോള്‍ ഇന്ന് ലോകം വേറൊരു സ്ഥലമായി മാറിയിരിക്കുന്നുവെന്നും സക്കര്‍ബര്‍ഗ് പറയുന്നു.ഇതു കൂടാതെ, ഇന്ന് സിലിക്കന്‍ വാലിക്കു വെളിയില്‍ കമ്പനി തുടങ്ങുന്നതിന് വേറെ പല ഗുണങ്ങളുമുണ്ടെന്നും സക്കര്‍ബര്‍ഗ് പറയുന്നു. സിലിക്കന്‍ വാലി ഇന്നൊരു ടെക്‌നോളജി മാത്രമുള്ള ടൗണാണ്. കാര്യമായ വൈവിധ്യമൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, നിരവധി കൊല്ലത്തേക്ക് സിലിക്കന്‍ വാലിയാണ് നൂതന ടെക്‌നോളജിയുടെ ഈറ്റില്ലം എന്നാണ് കരുതിപ്പോന്നത്. ആപ്പിള്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്, ഊബര്‍ തുടങ്ങിയ കമ്പനികളെല്ലാം തങ്ങളുടെ സിലിക്കന്‍ വാലി ഓഫിസുകളിലേക്ക് മികച്ച ടാലന്റുകളെ ആകര്‍ഷിച്ചടുപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മള്‍ ഇതുവരെ കണ്ടുകൊണ്ടിരുന്നത്. എന്നാലിപ്പോള്‍, ന്യൂ യോര്‍ക്ക് പോലെയുള്ള നഗരങ്ങള്‍ ടെക് കമ്പനികളുടെ ശ്രദ്ധാകേന്ദ്രമാകുകയാണ്. അധികം താമസിയാതെ ന്യൂ യോര്‍ക് ടെക്‌നോളജിയുടെ ഏറ്റവും വലിയ കേന്ദ്രമായാലും അതില്‍ അദ്ഭുതപ്പെടേണ്ട എന്നാണ് വാര്‍ത്തകള്‍ പറയുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷമായി സിലിക്കന്‍ വാലി ഭീമന്മാര്‍ തങ്ങളുടെ ന്യൂ യോര്‍ക്കിലേക്കുള്ള 'കുടിയേറ്റത്തിന്' കാര്യമായ പ്രാധാന്യം നല്‍കിവരുന്നതായി കാണാം. ഗൂഗിള്‍, ഫെയ്‌സ്ബുക്, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ ന്യൂ യോര്‍ക്കില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഫെയ്‌സ്ബുക് 15 ലക്ഷത്തിലേറെ സ്‌ക്വയര്‍ ഫീറ്റുള്ള ഒരു ഓഫിസ് കെട്ടിടം ഹഡ്‌സണില്‍ വാടകയ്ക്ക് എടുത്തു. ദി ബിഗ് ആപ്പിളില്‍ കെട്ടിടങ്ങള്‍ വാങ്ങുന്നതിനും വാടകയ്ക്ക് എടുക്കുന്നതിനും ഗൂഗിളും കോടിക്കണക്കിനു ഡോളറാണ് വാരി എറിയുന്നത്. 111 എയ്റ്റസ് ഈവ് (111 Eight Ave) എന്ന കെട്ടിടം ഗൂഗിള്‍ സ്വന്തമാക്കി കഴിഞ്ഞു. ചെല്‍സി മാര്‍ക്കറ്റ് വാങ്ങാനായി 2400 കോടി ഡോളര്‍ ഗൂഗിള്‍ 2018ല്‍ മുടക്കിയിരുന്നു.ന്യൂ യോര്‍ക്കില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മറ്റൊരു കമ്പനിയാണ് നെറ്റ്ഫ്‌ളിക്‌സ്. അവര്‍ 888 ബ്രോഡ്‌വേയില്‍ ( 888 Broadway) തങ്ങളുടെ കോര്‍പറേറ്റ് ഓഫിസ് തുടങ്ങാനായി 100,000 സ്‌ക്വയര്‍ഫീറ്റ് വാടകയ്ക്ക് എടുത്തു. ആമസോണിനും സ്‌പോട്ടിഫൈയ്ക്കും ന്യൂ യോര്‍ക്കില്‍ ഇപ്പോള്‍ത്തന്നെ ഓഫിസ് ഉണ്ട്. അതേസമയം, ആപ്പിള്‍, ന്യൂ യോര്‍ക്കിലെ പോഷ് സ്ഥലമായ ഹഡ്‌സണ്‍ യാഡ്‌സില്‍ 60,000 സ്‌ക്വയര്‍ ഫീറ്റ് ഓഫിസ് തുടങ്ങാൻ വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.
No comments:
Post a Comment