തെരുവിൽ കഴിയുന്നവരെ ചൂഷണം ചെയ്യുന്നത് ഗൂഗിൾ അവസാനിപ്പിച്ചു
തെരുവിൽ കഴിയുന്ന, വീടില്ലാത്ത, പാവപ്പെട്ടവരുടെ മുഖം സ്കാൻ ചെയ്യുന്നതിന് പകരമായി അഞ്ച് ഡോളർ മൂല്യമുള്ള സമ്മാനം വാഗ്ദാനം ചെയ്യുന്ന ഫീൽഡ് റിസർച്ച് പ്രോഗ്രാം ഗൂഗിൾ നിർത്തലാക്കുന്നു. ഈ പദ്ധതിക്കായി ഗൂഗിൾ കരാർ ഏജൻസി അറ്റ്ലാന്റയിലെ ഭവനരഹിതരെ ലക്ഷ്യമിടുന്നുവെന്നും കോളേജ് വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം
വരാനിരിക്കുന്ന പിക്‌സൽ 4 ന്റെ ഫെയ്‌സ് അൺലോക്ക് ഫീച്ചറുകൾ വൈവിധ്യമാർന്ന മുഖങ്ങളെ തിരിച്ചറിയുമെന്നും നിറമുള്ള ആളുകളോട് പക്ഷപാതപരമായി പെരുമാറുന്നത് തടയുക എന്നതായിരുന്നു ഗവേഷണത്തിന് പിന്നിലെ ആശയം. പ്രോഗ്രാം ദുരുപയോഗത്തെക്കുറിച്ച് അറിഞ്ഞ ഉടൻ പ്രോഗ്രാം താൽക്കാലികമായി നിർത്തിവച്ചതായി ഗൂഗിൾ അറിയിക്കുകയായിരന്നു.
ഗൂഗിള്‍ ആളുകളുടെ മുഖത്തിന്റെ ഡേറ്റ വില കൊടുത്തു വാങ്ങുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ട് വന്നിരുന്നു. തന്റെ മുഖം സ്‌കാന്‍ ചെയ്യാന്‍ തയാറാകുന്നവര്‍ക്ക് അഞ്ചു ഡോളര്‍, ഏകദേശം 350 രൂപയ്ക്കു തുല്യമായ ആമസോണിന്റെയോ സ്റ്റാര്‍ബക്‌സിന്റെയോ ഗിഫ്റ്റ് കാര്‍ഡുകളാണ് പ്രതിഫലമായി നല്‍കുന്നത്. താത്പര്യമുള്ളവര്‍ സമ്മതപത്രം നല്‍കിയശേഷം തങ്ങളുടെ മുഖം ഫോൺ ക്യാമറ കൊണ്ട് സ്‌കാന്‍ ചെയ്യാന്‍ അനുവദിക്കണം.
മുഖത്തിന്റെ ഡേറ്റ ശേഖരിക്കാന്‍ ഏതെങ്കിലും കമ്പനി നടത്തിയ ഏറ്റവും വിചിത്രമായ നീക്കമാണിതെങ്കിലും ഗൂഗിള്‍ തങ്ങളുടെ അടുത്ത ഫോണായ പിക്‌സല്‍ 4ന്റെ ഫെയ്‌സ് അണ്‍ലോക് ഫീച്ചറിന്റെ കുറവുകള്‍ പരിഹരിക്കാനായി ആയിരിക്കാം മുഖം സ്‌കാന്‍ ചെയ്യുന്നതെന്നാണ് അനുമാനം. ദീര്‍ഘ വൃത്താകൃതിയിലുള്ള ഒരു വിടവാണ് ഫോണിന്റേതെന്നു പറഞ്ഞ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച മുന്‍ പാനലില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ ക്യാമറകള്‍ക്കു മാത്രമല്ല മറ്റു പല സെന്‍സറുകള്‍ക്കും ഫോണിന്റെ മുകള്‍ ഭാഗത്ത് ഇരുപ്പിടം ഒരുക്കാനായി സ്ഥലം ഒഴിച്ചിട്ടിരിക്കുന്നത് കാണാം. ഇവ ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍, ക്യാമറകള്‍ തുടങ്ങിയവയ്ക്കു വേണ്ടിയായിരിക്കുമെന്നാണ് കരുതുന്നത്. ഇവയിലൂടെ വളരെ വ്യക്തതയുള്ള സെല്‍ഫികളും മറ്റും പിടിച്ചെടുക്കാനും സുരക്ഷിതമായി ഫെയ്‌സ് അണ്‍ലോക് നടത്താനും കഴിയുമായിരിക്കുമത്രെ. 360 ഡിഗ്രി വിഡിയോ, 5കെ റെന്‍ഡര്‍ തുടങ്ങിയ ആകര്‍ഷകമായ ഫീച്ചറുകളാണ് പ്രതീക്ഷിക്കുന്നത്.
ഇതുവരെയുള്ള പിക്‌സല്‍ മോഡലുകള്‍ അവയുടെ ക്യാമറയുടെ മികവിലൂടെയാണ് ശ്രദ്ധ പിടിച്ചിരുന്നത്. ഇവ എന്തിനാണ് ഇറക്കുന്നതെന്ന് ഗൂഗിളിനു പോലും അറിയില്ലെന്നാണ് ചിലര്‍ പറഞ്ഞത്. ആപ്പിളിനെ പോലെയല്ലാതെ ഗൂഗിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് സാംസങും വാവെയുമടക്കം നിരവധി കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്. ഗൂഗിള്‍ വിശിഷ്ടമായ ഒരു ഹാന്‍ഡ്‌സെറ്റ് ഇറക്കിയാല്‍ അത് സാംസങ്ങിനും മറ്റും ഇഷ്ടപ്പെടുമോ എന്നതാണ് ഇതുവരെ കമ്പനിയെ മികച്ച സ്മാര്‍ട് ഫോണ്‍ ഇറക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ച കാരണങ്ങളിലൊന്ന്. എന്നാല്‍ ഈ വര്‍ഷം കമ്പനി ഇറക്കാന്‍ പോകുന്ന മോഡല്‍ കെട്ടിലും മട്ടിലും പ്രവര്‍ത്തനത്തിലും ക്യാമറ മികവിലും എല്ലാം എതിരാളികളുടേതിനൊപ്പമോ ഒരു ചുവടു മുന്നിലോ നിന്നേക്കുമെന്നാണ് സൂചനകള്‍. 2019ല്‍ ഇറക്കാനിരിക്കുന്ന ഐഫോണ്‍ മോഡലുകള്‍ക്ക് മൂന്നു ക്യാമറകളാണ് പ്രതീക്ഷിക്കുന്നത്. അവ പിന്നില്‍ ഇടതുവശത്ത് ചതുരാകൃതിയിലുള്ള ഒരു കളത്തില്‍ പിടിപ്പിച്ചായിരിക്കും എത്തുക എന്നാണ് പറയുന്നത്. സമാനമായ ഒരു ചതുരം പിക്‌സല്‍ 4ന്റെ പിന്നിലും കാണാം. എന്നാല്‍ ഇതില്‍ രണ്ടു ക്യാമറകളായിരിക്കും കാണുക എന്നു പറയുന്നു. ഇവയില്‍ ഒന്ന് ടെലീ ലെന്‍സും ആയിരിക്കുമത്രെ. ഇതാദ്യമായാണ് ഗൂഗിള്‍ ഇരട്ട പിന്‍ ക്യാമറകള്‍ പരീക്ഷിക്കുന്നത്. ലോ ലൈറ്റ് ഫൊട്ടോഗ്രഫിയില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഗൂഗിള്‍ മികവു കാണിച്ചിരുന്നു. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ കാര്യത്തില്‍ ഗൂഗിളിന്റെ എൻജിനീയര്‍മാര്‍ മറ്റുള്ളവരേക്കാൾ ഒരു പിടി മുന്നിലാണെന്നും വിലയിരുത്തലുകളുണ്ട്.
പക്ഷേ, ഇതൊക്കെയാണെങ്കിലും ഗൂഗിളിനെ എത്ര പേര്‍ വിശ്വസിക്കുമെന്നതാണ് മറ്റൊരു പ്രശ്‌നം. ആപ്പിളിന്റെ ഫെയ്‌സ്‌ഐഡി ഡേറ്റ തങ്ങള്‍ ഉപയോക്താവിന്റെ ഡിവൈസില്‍ തന്നെ സൂക്ഷിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. തങ്ങള്‍ക്കു പോലും ഈ ഡേറ്റയില്‍ പ്രവേശിക്കാനാവില്ലെന്ന് അവര്‍ പറയുന്നു. ഇതു പോലെയുള്ള സുരക്ഷയായിരിക്കുമോ ഗൂഗിള്‍ നല്‍കുക? അതിനു പകരം കമ്പനി ഫെയ്‌സ്‌ഡേറ്റ വിവിധ രാജ്യങ്ങളുടെ സർക്കാരുകള്‍ക്കോ മറ്റേതെങ്കിലും കമ്പനിക്കോ നല്ല വില വാഗ്ദാനം ചെയ്താല്‍ വില്‍ക്കുമോ? ചൈന ആളുകളുടെ ഒക്കെ ഫെയ്‌സ് ഡേറ്റ എടുത്തു വച്ചിട്ടുണ്ട്. അതുപോലെ ഗൂഗിളും ആളുകളുടെ മുഖത്തിന്റെ ഡേറ്റ എടുത്തു സൂക്ഷിച്ച് അവര്‍ക്കെതിരെ ഉപയോഗിക്കുമോ? ഇപ്പോള്‍ തന്നെ ജിമെയിലും മറ്റും പരിശോധിക്കുന്നുണ്ടെന്നും ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ച് ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ബ്രൗസിങ് ഡേറ്റയും മറ്റും സൂക്ഷിക്കുന്നുണ്ടെന്നും മറ്റുമുള്ള ആരോപണം നിലനില്‍ക്കുന്നുണ്ടല്ലോ
ഇതിനെ ഫെയ്‌സ്ആപ്പിന്റെ ലീലകളുമായി താരതമ്യം ചെയ്യാം. സമീപകാലത്ത് ഉയര്‍ന്നുവന്ന ഒരു വിവാദമാണ് ഫെയ്‌സ്ആപിനു പിന്നിലുള്ള റഷ്യന്‍ കമ്പനി ആളുകളുടെ ഫോട്ടോ കൈവശം വയ്ക്കുകയും ദുരുപോയോഗം ചെയ്യാമെന്നതും. ഉയരുന്ന ചോദ്യം നിങ്ങള്‍ എങ്ങനെ ഇതേ ഡേറ്റ ഗൂഗിളിനും ഫെയ്‌സ്ബുക്കിനും നല്‍കുന്നു എന്നതാണ്. അമേരിക്കന്‍ നിയമങ്ങള്‍ നിങ്ങളെ സംരക്ഷിക്കുമെന്നാണ് പ്രതീക്ഷയെങ്കില്‍ കേംബ്രിജ് അനലിറ്റിക്കാ വിവാദത്തോടെ അതൊന്നും നടക്കുന്ന കാര്യമല്ലെന്ന മനസ്സിലായിരിക്കും. ഫോണുകളിലെയും മറ്റും മിക്ക ആപ്പുകളും ഡേറ്റ ചോർത്തുന്നുവെന്നാണ് ആരോപണം. പിന്നെ എന്താണ് ഫെയ്‌സആപ്പിനും ടിക്‌ടോക്കിനും മാത്രമായി ഒരു വേര്‍തിരിവ്? ഇവ രണ്ടുമാണ് അമേരിക്കന്‍ കമ്പനികളുടേതല്ലാതെ ജനസമ്മതി നേടിയ ആപ്പുകള്‍. അമേരിക്കന്‍ കമ്പനികള്‍ തന്നെയാണോ ഇവയ്‌ക്കെതിരെ പ്രചാരണം അഴിച്ചുവിട്ടതെന്ന് ചോദിക്കുന്നവരും ഉണ്ട്. തീര്‍ച്ചയായും ഫെയ്‌സ്ആപ് ആണെങ്കിലും ടിക്‌ടോക് ആണെങ്കിലും ആളുകളുടെ ഡേറ്റയ്ക്ക് പരിരക്ഷ നല്‍കുക തന്നെ വേണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അത് ഗൂഗിളും ഫെയ്‌സ്ബുക്കും അടക്കമുള്ള കമ്പനികള്‍ക്കും ബാധകമാകണമെന്നാണ് ഒരു വാദം.
തുടര്ന്ന് വായിക്കുക
No comments:
Post a Comment