അഭിനന്ദന് സംഭവിച്ചത് ഇനി ആവർത്തിക്കില്ല, ടെക്നോളജി പുതുക്കും
പാക്കിസ്ഥാനിലെ ഭീകര ക്യാംപുകളിലെ ആക്രമണവും തൊട്ടടുത്ത ദിവസം പാക്ക് വ്യോമസേനയുമായി നടന്ന ഡോഗ്ഫൈറ്റും ഇന്ത്യൻ വ്യോമസേനയെ നിരവധി കാര്യങ്ങൾ പഠിപ്പിച്ചെന്ന് റിപ്പോർട്ട്. ഇതിനാൽ തന്നെ എല്ലാ വ്യോമസേനാ വിമാനങ്ങളിലും റേഡിയോ സംവിധാനങ്ങൾ നവീകരിക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. തുടർന്നും ഭീകര ക്യാംപുകളെ ആക്രമിക്കാൻ വ്യോമസേന വിമാനങ്ങൾക്ക് നിലവിലെ റേഡിയോ ടെക്നോളജി മതിയാകില്ലെന്നാണ് ടെക് വിദഗ്ധരുടെ നിഗമനം.
ബാലാകോട്ട് വ്യോമാക്രമണത്തെക്കുറിച്ച് വിലയിരുത്തിയതിനു ശേഷം വ്യോമസേന നൽകിയ ശുപാർശകളുടെ ഭാഗമാണ് യുദ്ധവിമാനങ്ങളുടെ ടെക്നോളജി മാറ്റാൻ പോകുന്നത്. വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ മിഗ് -21 ഡോഗ് ഫൈറ്റിനിടെ നിയന്ത്രണം വിട്ടുപോയത് റേഡിയോ സംവിധാനങ്ങളുടെ പരാജയമായിരുന്നു എന്നാണ് വിലയിരുത്തുന്നത്.
ഡോഗ് ഫൈറ്റിനിടെ അഭിനന്ദന്റെ യുദ്ധവിമാനവുമായുള്ള റേഡിയോ സംവിധാനം തടസ്സപ്പെട്ടതായും ഗ്രൗണ്ട് കൺട്രോൾ ടവറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായും വ്യോമസേനയുടെ വിലയിരുത്തലിൽ കണ്ടെത്തി. ഇതേത്തുടർന്ന് ഡെപ്യൂട്ടി എയർ ചീഫ് എയർ മാർഷൽ വി. ആർ. ചൗധരി വ്യോമസേനയുടെ കണ്ടെത്തലുകളെക്കുറിച്ച് സർക്കാരിന് കത്തെഴുതിയിരുന്നു.
എല്ലാ വ്യോമസേനാ വിമാനങ്ങളിലും റേഡിയോ സംവിധാനം നവീകരിക്കാനുള്ള തീരുമാനം ഉടൻ നടപ്പിലാക്കും. ഫെബ്രുവരി 27 ന് നടന്ന നിർണായക ഡോഗ്ഫൈറ്റിൽ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ വിമാനം നേരിട്ടതുപോലുള്ള സമാനമായ ആശയവിനിമയ പരാജയം ആവർത്തിക്കാതിരിക്കാനാണ് ഈ നീക്കം.
പൈലറ്റുമാരും ഗ്രൗണ്ട് സ്റ്റേഷനുകളും തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന ഒരു സോഫ്റ്റ്വെയർ ഡിഫൈൻഡ് റേഡിയോ തദ്ദേശീയമായി നിർമിക്കാൻ പ്രതിരോധ മന്ത്രാലയം ഡിആർഡിഒയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.
തുടര്ന്ന് വായിക്കുക
No comments:
Post a Comment