Breaking

Monday 21 October 2019

ബോയിങ് 737 ലെ തകരാർ കണ്ടെത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ

ബോയിങ് 737 ലെ തകരാർ കണ്ടെത്തിയിരുന്നുവെന്ന്  വെളിപ്പെടുത്തൽ  

ഇന്തൊനീഷ്യയിലും ഇത്യേപ്യയിലും വിമാനങ്ങൾ തകര്‍ന്ന് 346 പേർ മരിക്കും മുൻപെ ബോയിങ് 737 മാക്സ് വിമാനങ്ങളിലെ തകരാരുകൾ പൈലറ്റ് കണ്ടെത്തിയിരുന്നവെന്ന് വെളിപ്പെടുത്തൽ. വിമാന ദുരന്തങ്ങൾ സംഭവിക്കും മുൻപെ 2016 ൽ തന്നെ ഉയർന്ന റാങ്കിലുള്ള ബോയിങ് പൈലറ്റ് മാക്സ് 737 ലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബോയിങ് മാക്സ് 737 ലെ പുതിയ ഫീച്ചറുകളെ കുറിച്ച് സർട്ടിഫിക്കേഷൻ നൽകുന്ന സമയത്ത് രണ്ട് മാരകമായ പ്രശ്നങ്ങൾ പൈലറ്റ് കണ്ടെത്തിയിരുന്നു എന്നും ഇക്കാര്യം ഇൻസ്റ്റന്റ് മെസേജുകളായി അധികൃതരെ അറിയിച്ചിരുന്നു എന്നുമാണ് പുതിയ വെളിപ്പെടുത്തൽ.

കമ്പനിയിലെ രണ്ട് ജീവനക്കാർ തമ്മിലുള്ള തൽക്ഷണ സന്ദേശങ്ങളെക്കുറിച്ച് ബോയിങ് മുന്നറിയിപ്പ് നൽകിയതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഈ ആശയവിനിമയത്തെക്കുറിച്ച് ബോയിങ് കമ്പനിക്ക് അറിയാമെന്നാണ് യുഎസ് റെഗുലേറ്റർ പറഞ്ഞത്. എന്നാൽ ബോയിങ് ഇത്തരമൊരു വലിയ പ്രശ്നം കണ്ടെത്തിയെന്ന് റിപ്പോർട്ട് ചെയ്തിട്ടും വേണ്ടത്ര ശ്രദ്ധനൽകിയില്ല എന്നാണ് ആരോപണം.

2016 നവംബറിൽ ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തത് പ്രകാരം ഇൻസ്റ്റന്റ് സന്ദേശങ്ങൾ ബോയിങ് 737-ലെ മുഖ്യ സാങ്കേതിക പൈലറ്റായ മാർക്ക് ഫോർക്ക്നറും മറ്റൊരു പൈലറ്റായ പാട്രിക് ഗുസ്താവ്സണും തമ്മിലുള്ളതായിരുന്നു. ഓട്ടോമേറ്റഡ് ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം പ്രവർത്തിക്കുമ്പോൾ നേരിട്ട പ്രശ്നമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. സിമുലേറ്റർ ടെസ്റ്റുകൾക്കിടെ കോക്പിറ്റിൽ മുഴങ്ങി അലാറം സന്ദേശങ്ങളെ കുറിച്ചും ഫോർക്ക്നർ വിവരിച്ചു.

ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് എഫ്എഎ അഡ്മിനിസ്ട്രേറ്റർ സ്റ്റീവ് ഡിക്സൺ ബോയിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡെന്നിസ് മ്യുലൻബർഗിന് കത്ത് അയച്ചു. മാസങ്ങൾക്കുമുൻപ് ബോയിങ്ങിന്റെ ഫയലുകളിൽ ഈ രേഖകൾ കണ്ടെത്തിയതായി ഞാൻ മനസിലാക്കുന്നു, ഈ രേഖയുടെ ഉള്ളടക്കത്തെക്കുറിച്ചും സുരക്ഷാ റെഗുലേറ്ററിന് രേഖ കൈമാറുന്നതിലെ കാലതാമസത്തെക്കുറിച്ചും ബോയിങ്ങിൽ നിന്ന് ഉടൻ വിശദീകരണം പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബോയിങ്ങിലെ തന്നെ എൻജിനീയർമാർ ഈ പ്രശ്നം കണ്ടെത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നുവെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കമ്പനിയിലെ സാങ്കേതിക വിദഗ്ധർ കണ്ടെത്തിയ ഈ പ്രശ്നങ്ങളെ കുറിച്ച് ഒരു വർഷത്തിനു ശേഷം ഇന്തൊനീഷ്യൻ ലയൺ എയർ തകർന്നു വീഴുന്നതുവരെ ബോയിങ് മാനേജ്മെന്റ് അറിഞ്ഞിരുന്നില്ല, അല്ലെങ്കിൽ പ്രശ്നങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ നൽകിയില്ല. 2018 ഒക്ടോബർ 29നുണ്ടായ അപകടത്തിൽ 189 പേരാണ് മരിച്ചത്. വിമാനത്തിലെ ചില സാങ്കേതിക പ്രശ്നങ്ങളാണ് അപകടത്തിനു കാരണമായത്.

ഇത്യോപ്യൻ എയർലൈൻ അപകടത്തിൽ 157 പേരാണ് മരിച്ചത്. രണ്ടു ദുരന്തങ്ങളിലായി 346 പേരാണ് മരിച്ചത്. ഇതോടെ ലോകത്തെങ്ങുമുള്ള 737 മാക്സ് വിമാനങ്ങൾ സർവീസ് നിർത്തിവച്ചിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഈ വിമാനങ്ങൾ ഉപയോഗിക്കരുതെന്നും വ്യോമയാന അതോറിറ്റികൾ മുന്നറിയിപ്പ് നൽകി.ലോകത്തെ ഏറ്റവും മികച്ച, സുരക്ഷിത യാത്രാവിമാനങ്ങൾ നിർമിക്കുന്ന കമ്പനിയാണ് അമേരിക്കയിലെ ബോയിങ്. ഒട്ടുമിക്ക വിമാന കമ്പനികളുടെയും വിമാനങ്ങളും ബോയിങ്ങിന്റെതാണ്. എന്നാൽ നിർമാണത്തിലെ ചെറിയൊരു അശ്രദ്ധ ബോയിങ് 737 മാക്സ് വിമാനം കമ്പനിക്ക് തന്നെ വലിയ തലവേദനയായി. രണ്ടു വിമാനങ്ങളാണ് ടേക്ക് ഓഫിനിടെ തകർന്നു വീണത്.

2016 ജനുവരിയിലാണ് ബോയിങ്ങിന്റെ 737 മാക്സ് സീരീസ് വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്തു തുടങ്ങിയത്. 2018 മാർച്ച് വരെ 393 വിമാനങ്ങൾ നിർമിച്ചിട്ടുണ്ട്. ലോകത്തെ പ്രധാന വ്യോമയാന കമ്പനികളൊക്കെ ഈ സീരീസ് വിമാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ടുമുണ്ട്.

തുടര്ന്ന് വായിക്കുക

No comments:

Post a Comment